സൈറണ്‍

എസ്.കലേഷ്‌














അവള്‍ അയാള്‍ക്കൊപ്പം ജീവിതം കൊതിച്ചു

ഞാന്‍ അവള്‍ക്കൊപ്പവും

ഞങ്ങള്‍ക്കിടയിലെ ദൂരം കൂടിവന്ന നിമിഷം
ഞാന്‍ 
പട്ടണത്തിലേക്ക് പോവാനായി
തീരുമാനിച്ചു.

പട്ടണത്തില്‍ ചെന്ന് അയാളെ കാണണം
പറയണം
അവളെ എനിക്കു തിരികെതരണമേയെന്ന്
പക്ഷെ,
അയാള്‍ അത് സമ്മതിച്ചില്ലങ്കിലോ..
അവളോടയാള്‍ക്ക് എനിക്കുള്ളതു പോലെ
അഭൌമമായ ഇഷ്ടം ഉണ്ടെങ്കിലോ...

 നിമിഷം ഓര്ത്തപ്പോഴേ കണ്ണുനിറഞ്ഞു.

പട്ടണത്തിലേക്കുള്ള
എക്സ്പ്രസ് വണ്ടിയിലിരുന്നപ്പോള്‍അവളെ ഓര്ത്തു.
പാലം കടക്കുമ്പോള്‍ ചാടിചാകാന്‍തോന്നി.
പേടി അടുത്തുപിടിച്ചിരുത്തി.
മനസിന്റെ വാകൊണ്ട് കരഞ്ഞുകൊണ്ടിരുന്ന
എന്നെ
തീവണ്ടി പട്ടണത്തിലിറക്കിവിട്ടു.

ബസിലിരുന്നു കുട്ടികള്‍ കറക്കുന്നു കാറ്റാടി.
കറങ്ങിനടന്നു ഞാന്‍ .
അയാള്‍‍ പണിയെടുക്കും കമ്പനി കണ്ടുപിടിച്ചു.
ആകാശത്തേക്കു നോക്കി പുകവലിച്ചു നില്‍ക്കുന്നത്
മുറ്റത്തെ കോണില്‍ കാറുകള്‍ ബൈക്കുകള്‍പതുങ്ങി നിന്നു.
ഇരുമ്പുകമ്പികള്‍‍ വന്മരത്തിന്റെ വേരുകള്‍ പോലെ
പടര്ന്നിറങ്ങിയ
വലിയ കെട്ടിടങ്ങള്‍ കണ്ടപ്പോഴേ പേടിയായി
നീലനിറത്തില്‍ കുപ്പായമിട്ട
തൊഴിലാളികള്‍ നിരന്ന് നടന്നുവരുന്നുപോകുന്നു.
കാഴ്ചയില്‍ ഞാന്‍ തന്നെ എന്നു തോന്നിയ ഒരാളോട്
അയാളുടെ പേരു ചോദിച്ചു
ഇന്ന ബ്ലോക്കില്‍ ഇത്രാമത്തെ മുറിയിലുണ്ട്.

 മുറിതപ്പി വളഞ്ഞ പടികള്‍ കയറി.
ഭൂമിക്കടിയിലേക്ക് തുറക്കുന്നു ലോഹവാതിലുകള്‍

എന്നെ പുറത്താക്കി പെട്ടന്നടയ്ക്കുന്നവ വീണ്ടും.
കൂര്പ്പിച്ച നോട്ടങ്ങള്‍ പലവട്ടം വന്നു മുട്ടി
ഫാനിന്റെ മൂളന്‍ ‍ കറക്കം വരെ ഞെട്ടലോടെ കണ്ടു.
ഉയരങ്ങള്‍ പേടിതന്നു.


നാട്ടിലെ തോട്ടുനിരപ്പില്‍ നിന്നും


എത്രയടി പൊക്കത്തിലാകും  നില.
തോട്ടുവക്കത്തെ തെങ്ങോളം പൊക്കത്തിലാകുമോ...?
അവിടെ നിന്നും എത്ര ദൂരെയാകും ഇത്
അങ്ങനെയെങ്കില്‍ 
ദൂരവും പൊക്കവും കൂട്ടിക്കെട്ടിയാല്‍
തീര്ത്തും നിസ്സഹായനാണ് ഞാന്‍ 
അത്രയും അകലം അവള്‍‍ നടന്നു കയറിയിട്ടുണ്ടാകണം,
ഇനി ഇറങ്ങിപോകാനും മനസുണ്ടാകില്ല അല്ലേ...?

ചെറിയ ചോദ്യങ്ങള്‍ക്കേ ഉത്തരം അറിയൂ..
വലിയ ചോദ്യങ്ങള്‍ ഒഴിച്ചിടുന്നു.
അതിനാല്‍ 
നോക്കിയാല്‍ തിരികെ നോക്കുന്ന മുറികളിലൊന്നും
തപ്പിനടക്കാതെ തിരികെ പോന്നു

തൊഴിലാളികള്‍‍ നടന്നു വരുന്നുപോകുന്നു
കാറുകള്‍ , ബൈക്കുകള്‍ ഏല്ലാം പുറപ്പെടാന്‍ ഒരുങ്ങി.

കമ്പനിയുടെ ഗേറ്റ് കടക്കുമ്പോഴേക്കും
സൈറണ്‍ മുഴങ്ങി.
ആദ്യം പേടിച്ചുപോയി
പിന്നെ അത് മാറി,
അയാള്‍ കൂട്ടുകാരുമായി ചേര്‍ന്ന്
 ബഹുനിലയുടെ മുകളില്‍ നിന്ന്
എന്നെ കൂവി ഓടിച്ചതായി തോന്നി.

No comments: