ഒരു പഴയ പുസ്തകം

ജാസ്മിന്‍ ഭാനു .എ 
















നിന്നെ 
ഞാനൊരിക്കല്‍ വായിച്ചു മടക്കി,
പിന്നെ 
മൌനത്തിലെവിടെയോ മനപ്പൂര്‍വം മറന്നുവെച്ചു.
വീണ്ടും
ഇരുട്ടിലേക്കെടുത്തു വെച്ച് വെളിച്ചത്തെ പഴിച്ചു.
എന്നാല്‍
എന്നോ പെയ്ത തീമഴയില്‍ ഞാനുരുകിയൊലി-
ച്ചപ്പോള്‍ ,
എടുത്തുവീശാന്‍ നിന്‍റെ താളുകള്‍ക്കായ് കൊതിച്ചു.
എന്നിട്ടും 
വരാത്ത വെളിച്ചത്തിനോട് വെറുതെ കലഹിച്ചു.
ഒടുവില്‍
വാതില്‍പ്പഴുതിലൂടെത്തിയ ഇത്തിരി വെട്ടം
നിന്‍റെ താളുകളില്‍ തിളങ്ങാന്‍ തുടങ്ങി.
അപ്പോഴേക്കും
മുറ്റത്ത് വീണ രണ്ടു മഴത്തുള്ളികള്‍  എന്റെ മിഴികളെ 
മറച്ചിരുന്നു.
മറ നീക്കി പുറത്തുവരാതെ, മഴവില്ലിനോട്‌ പരിഭവിച്ചു.
ഒരു നാള്‍
ഇരുട്ടിനെ വകഞ്ഞു മാറ്റി, മഴയെ മനസ്സിലൊളിപ്പിച്ച് ,
നിനക്ക് ചുറ്റും നിറഞ്ഞ നിലാവിലേക്ക് ഞാനോടിയടുത്തു.
മറവിയില്‍ നിന്നും മറ്റാരുമറിയാതെ നിന്നെ മുറിച്ചുമാറ്റി.
എന്നിട്ടും
തുറന്നുനോക്കാനാകാതെ, നിന്‍റെ പുറംചട്ടയിലേക്ക് 
ഞാന്‍ തുറിച്ചു നോക്കിക്കൊണ്ടേയിരിക്കുന്നു. 

1 comment:

cp aboobacker said...

വരാത്ത വെളിച്ചത്തിനോട് വെറുതെ കലഹിച്ചു.
ഒടുവില്‍
വാതില്‍പ്പഴുതിലൂടെത്തിയ ഇത്തിരി വെട്ടം
നിന്‍റെ താളുകളില്‍ തിളങ്ങാന്‍ തുടങ്ങി.
അപ്പോഴേക്കും
മുറ്റത്ത് വീണ രണ്ടു മഴത്തുള്ളികള്‍ എന്റെ മിഴികളെ
മറച്ചിരുന്നു.
Beautifully said. May I have the permission to use this poem in www.thanalonline.com?